11-01-20

ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാ സഹൃദയർക്കും ഹൃദ്യമായ സ്വാഗതം..🙏🌹🌹🙏
നമ്മുടെ ഗ്രൂപ്പംഗമായ ശ്രീ. അത്തിപ്പറ്റ രവി മാഷിന് ആകാശവാണി കഥകളി സംഗീതത്തിന് എ ഗ്രേഡ് നൽകിയ സന്തോഷ നിറവിലാണ് ഇന്നത്തെ നവ സാഹിതി ..
രവി മാഷിന് അഭിനന്ദനങ്ങൾ..

🌹🌹💐💐💐
ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാന്നിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." തുടർന്ന് വായിക്കാം..👇🏻
വീണ്ടും പ്രതീക്ഷയേറ്റി അവൻ...👇🏻🌹

ഇതാണ് ഞാൻ....
ആത്മായനം
ജസീന റഹീം

ഇങ്ങോട്ട് ഇഷ്ടത്തോടെ വന്ന് കല്യാണം കഴിച്ചോട്ടെ എന്ന് ചോദിക്കുന്ന ഒരാളോട് ഞാൻ  മറ്റൊരാളുമായി പ്രണയത്തിലാണെന്ന് പറയേണ്ടി വരുമ്പോൾ ഉണ്ടാകുന്ന  സങ്കടം എത്ര വലുതായിരിക്കും.. അറിയാതെയെങ്കിലും.. മനപ്പൂർവ്വമല്ലെങ്കിലും ഒരാളെ വേദനിപ്പിച്ചോ.. എന്നൊരു നീറ്റൽ.. അത്തരമെത്ര നീറ്റലുകളിലൂടെയാണ് ജീവിതം പിന്നെയും കടന്നു പോയത്..
               കൂട്ടുകാരനാണ് ഇഷ്ടമറിയിക്കാൻ വന്നതെങ്കിലും ഞാനറിയാതെ എന്നെ മോഹിച്ച ആളിനെ ഒന്നു കാണണമെന്ന് ആഗ്രഹിച്ചിരുന്നു.. എന്നാൽ മന:പ്പൂർവ്വമെന്ന പോലെ മുന്നിലെത്താതെയോ.. എന്തോ.. പിന്നീട് വർഷങ്ങൾക്കിപ്പുറം മക്കൾ സഹപാഠികളായതും യാദൃശ്ചികമാവാം..
        ഞാൻ പ്രാണനെ പോലെ സ്നേഹിച്ചവനാകട്ടെ, ഒരു വാക്ക് മിണ്ടാതെ പോയെങ്കിലും .. ഖത്തറിലെത്തി രണ്ടാഴ്ചയ്ക്കുള്ളിൽ.. പറയാതെ പോകേണ്ടി വന്നതിന്റെ സാഹചര്യങ്ങൾ കാട്ടി കത്തയച്ചു.. കത്ത് വായിച്ചതോടെ മനസിലെ വേവലാതികൾ ഒട്ടടങ്ങി ..വീണ്ടും കാത്തിരിപ്പിന്റെ നാളുകൾ ... ജീവിതമെന്നാൽ പ്രതീക്ഷയാണെന്ന് മാത്രം തോന്നിയ കാലമായിരുന്നു അത്...
                1997 മുതൽ 2000 വരെയുള്ള സുപ്രധാനമായ കാലയളവിൽ മുഴുവൻ സമയവും വിശ്രമമേതുമില്ലാതെ ഞാനൊരധ്യാപികയായി മാറുകയായിരുന്നു.. ചുരിദാർവേഷം നാട്ടിൽ പ്രചുരപ്രചാരമായെങ്കിലും അന്നൊക്കെ അധ്യാപികമാർക്ക് സാരി നിർബന്ധമായിരുന്നു .വല്ലാതെ മെലിഞ്ഞിരുന്നതിനാൽ  കോട്ടൺ സാരിയായിരുന്നു ഇഷ്ടവേഷം.. കഞ്ഞിപ്പശയിട്ടുണക്കി ബെഡിനടിയിൽ വച്ച് ചുളിവുകളില്ലാതാക്കിയ കോട്ടൺ സാരിയായിരുന്നു അന്നത്തെ സ്ഥിരം വേഷം..
                        പ്രീഡിഗ്രിക്കാലത്തെ ബിന്ദുവും സിംലയും .. ഡിഗ്രിക്കാലത്തെ സുജയും നാൻസിയും ഷാർലറ്റും .. മനുവും..ബി.എഡ് കാലത്തെ നിഷയും ..നജീബും.. അങ്ങനെ ജീവിതാന്ത്യം വരെ തുടരുന്ന ഒട്ടേറെ സൗഹൃദങ്ങൾ.. പഠനം കഴിഞ്ഞ് ജോലിയിലേക്കിറങ്ങിയപ്പോൾ സിമിയും സിനിയയുമായിരുന്നു ഹൃദയം സൂക്ഷിപ്പുകാരികൾ.. ശാലീനസുന്ദരിയായ സിമിയെ തേടി ശാന്തസുഭഗനായ ബിനുവിന്റെ ആലോചനയെത്തി. ബിനു ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു.. ബിനു സിമിയെ കാണാൻ വന്നതും വിവാഹമുറപ്പിച്ചതും ഏതാനും നാളുകൾ കഴിഞ്ഞ് കല്യാണം കഴിച്ചതുമൊക്കെ ഞങ്ങളുടെ എം.ഇ എസ് കാലത്തായിരുന്നു..സിനിയയാകട്ടെ ഖത്തറിലുള്ള നദീർലാലിനു കത്തയയ്ക്കാൻ വീട്ടുകാരെ ഭയന്ന് കഴിഞ്ഞ കാലം..
                                ഒടുവിൽ ഖത്തറിൽ നിന്ന് എന്റെ മേൽവിലാസത്തിൽ രണ്ടു കൈപ്പടയിൽ കത്തുകൾ വരാൻ തുടങ്ങി.. ഒന്ന് എനിക്കായി അവനയയ്ക്കുന്നഎന്റെത് മാത്രമായത്.. മറ്റേത് സിനിയയ്ക്ക് നദീർ എന്റെ അഡ്രസ്സിൽ രഹസ്യമായി അയയ്ക്കുന്നത്... രണ്ടു വർഷത്തോളം അതങ്ങനെ തുടർന്നു..
                         എം.ഇ.എസിൽ എന്റെ ഒന്നാം വർഷം കഴിഞ്ഞ് സ്കൂൾ അടച്ചു. അടുത്ത അധ്യയന വർഷം സ്കൂൾ തുറക്കും മുമ്പ് സ്കൂളിന്റെ അന്നത്തെ സെക്രട്ടറി ഒരു നിബന്ധന വച്ചു. അടുത്ത വർഷം ജോലി തുടരാൻ സെക്യൂരിറ്റിയായി ആറായിരം രൂപ കൊടുക്കണമെന്ന് ... ആറായിരം സെക്യൂരിറ്റിയ്ക്ക് 600 രൂപ മാസ ശമ്പളത്തിൽ അടുത്ത രണ്ടു വർഷം എം.ഇ.എസിൽ ജോലി ചെയ്തു.. രാവിലെ മുതൽ വൈകിട്ട് വരെ വിശ്രമമില്ലാതെ ഒരു അൺ എയ്ഡഡ് സ്കൂളിൽ ആറായിരം സെക്യൂരിറ്റി നൽകി അറുനൂറ് രൂപക്ക് ജോലി ചെയ്തതിൽ സങ്കടമൊട്ടും തോന്നിയില്ല.. കാരണം ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്ന ആഗ്രഹം .. എക്കാലവും എന്റെ സ്വപ്നങ്ങൾക്ക് നിലാവെളിച്ചമായി ജീവിതാ കാശത്ത് തെളിഞ്ഞു നിന്നു..ഒപ്പം ഞാൻ കൊണ്ട പ്രണയച്ചൂടിന് ഒരു ചെറിയ തുമ്പത്തണലായിരുന്നു ആ ജോലി..

🌹🌹💐💐💐
പാളങ്ങളിൽ ഓടുന്ന ജീവിതങ്ങൾ
സായ് ശങ്കർ മുതുവറ

കവി :
ഒരിക്കൽ,
ഒറ്റപ്പെടലിന്റെ വേദന,
മനസ്സു നീറ്റിയ
ഒരു സന്ധ്യയിൽ,
ഞാൻ റെയിൽപ്പാളങ്ങളോട് ചോദിച്ചു...
നിങ്ങൾ എന്നും വേർപിരിഞ്ഞവരാണല്ലേ,
ഒരിക്കലും കൂട്ടിമുട്ടാത്തവർ.
ഈ വേദന എങ്ങനെ സഹിക്കുന്നു ?

റെയിൽപ്പാളങ്ങൾ :
ആളുകളും ആരവങ്ങളുമായി,
ഉടനെ വരും,
പുതിയൊരു തീവണ്ടി.
ആ ബഹളത്തിൽ,
ഈ ഏകാന്തതയും,
ഈ വിരഹ ദുഖവും
ഞങ്ങൾ മറക്കുന്നു.
വേദനിപ്പിക്കാനുള്ള  വഴികൾ
വിധി കണ്ടെത്തുമ്പോൾ,
മറികടക്കാനുള്ള വഴികൾ,
കണ്ടെത്തേണ്ടത് നമ്മളാണ്.

കവി :
ഒരിക്കൽ,
ജീവിതത്തിന്,  ഒരു ലക്ഷ്യവും
കണ്ടെത്താനാകാതെ,
അലയുമ്പോൾ,
റെയിൽപ്പാളങ്ങളോട് ഞാൻ ചോദിച്ചു.
എവിടേക്കാണ് നിങ്ങളിങ്ങനെ
നീണ്ടു, നീണ്ടു പോകുന്നത് ?
നിങ്ങളുടെ  ലക്ഷ്യം എന്താണ്?
എന്നെങ്കിലും
നിങ്ങളവിടെ എത്തിച്ചേരുമോ?

റെയിൽപ്പാളങ്ങൾ :
ഞങ്ങൾക്കു  മാത്രമായി
ഒരു ലക്ഷ്യവും ഇല്ല.
എല്ലാ യാത്രക്കാരെയും,
അവരവരുടെ ലക്ഷ്യങ്ങളിലേക്ക്
എത്തിക്കുകയാണ്,
ഞങ്ങളുടെ  ലക്ഷ്യം.
ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് പ്രധാനം.
യാത്ര തുടരുക
ഒരിക്കൽ
നാമവിടെ എത്തിച്ചേരുക തന്നെ ചെയ്യും.

🌹🌹💐💐💐
ഓന്തായ തന്നെയിഹ ...
നന്ദ കുമാരൻ

ഞാനിന്നലെയൊരു മർത്യനെ കണ്ടു
അവനുടെ നിറമെന്തറിയാമോ
കറുപ്പു നീല പച്ചയോ മഞ്ഞയോ
കാവി ചുവപ്പു തവിട്ടു വെളുപ്പോ
കൗമാരത്തിൽ ക്രീഡാരംഭം
കുറിച്ചിരുന്നേൻ ശീലുകളീതരം
നിറവ്യത്യാസം അതുവരെമാത്രം
കളികളിൽ മഗ്നം ബാല്യങ്ങൾ
പലനിറമാനവർ ഊഴിയിലുണ്ടോ
പലനിറമാനസർ ഉണ്ടേ നൂനം
അപ്രിയസത്യം മറച്ചുവെക്കാൻ
നിറമറ തീർക്കും രമ്യമവർ
സ്വാർത്ഥം സാധിക്കാൻ സൂത്രങ്ങൾ
സംസാരമതിൽ നെയ്‌വൂ സാത്താൻ
അവസരമൊത്തങ്ങണിയും കപടർ
അനവധി മൂടുപടങ്ങൾ ദിനവും
മാലോകർ തൻ ചോരയതൂറ്റും
മരവും കാടും വെട്ടി നിരത്തും
പുഴയും ആഴിയും ദൂഷിതമാക്കും
പിന്നെയുതിർക്കും ഗീർവാണം
പണമതു കണ്ടാൽ കണ്ണു പുളിക്കും
പെട്ടി നിറക്കാൻ കാലുകൾ നക്കും
ഇരുളിൻ മറവിൽ പിന്നിൽ കുത്തും
ഇടറുന്നേരം തലയും കൊയ്യും
അഴിമതികലയിൽ അഴകിയദുഷ്ടർ
അഴിയെണ്ണുന്നതു ഭൂഷണമാക്കും
നാണം കെട്ടും നേടിക്കൊണ്ടാൽ
നാണക്കേടതു മാറ്റും പോലും
തനിനിറമെന്നതു തന്നിലൊതുക്കാൻ
തരമാക്കും തരികിടകൾ പലതും
ഓതുവതൊന്ന്, ചെയ്‌വതു വേറെ
ഉലകം മായാനാടക മഞ്ചം
നിറമാറ്റങ്ങൾ കൈമുതലായവർ
നിരനിരയാണേ ഭൂഗോളമതിൽ
പാപക്കറകൾ പ്രിയതമ പോലും
അറിയുകയില്ലാ അറിയിക്കില്ലാ

🌹🌹💐💐💐
ഒടുവിലെ ശരി
രഘു

അടഞ്ഞുകിടന്ന ഗേറ്റ് പതിയേ തുറന്ന്,
 ജിത റോഡിലേക്കിറങ്ങി...
 ഗേറ്റിനിരുവശവും കമനീയമായി ചമയിക്കപ്പെട്ടിരിക്കുന്നു...
 പടിക്കപ്പുറം നിലകൊണ്ട കമാനത്തിന്റെ ചാരുതയിൽ സചിത്രം ആലേഖനം ചെയ്യപ്പെട്ട വാക്കുകളിലേക്ക് വീണ്ടും വീണ്ടും മിഴിയുടക്കി...
'ജിത വെഡ്സ് അഭിലാഷ്....'
നാളത്തെ വിവാഹത്തിൽ പങ്കെടുക്കാൻ അടുത്ത ബന്ധുക്കൾ എത്തിച്ചേരാൻ തുടങ്ങിയിരിക്കുന്നു.
റോഡിലേക്കിറങ്ങും മുൻപ് അമ്മ ഉമ്മറത്തേക്കു വന്നു ഉറക്കേ വിളിച്ചു പറഞ്ഞു...
"രണ്ടമ്പലത്തിലും തൊഴുത്, വേഗം തിരിച്ചെത്തണം....
ഹേമ കൂടെയുള്ളതുകൊണ്ടാണ് ഇപ്പോൾ പറഞ്ഞയക്കുന്നത്....
ഉച്ചയാകുമ്പോഴെക്കും അവിടുന്നും ഇവിടുന്നുമെല്ലാം ആൾക്കാരെത്തും...
അവർ നിന്നെ അന്വേഷിക്കും....
നീ അച്ഛനോടു പറഞ്ഞിരുന്നില്ലേ അമ്പലത്തിൽ പോണ കാര്യം......?
അച്ഛൻ എങ്ങോട്ടെക്കെയോ പോയിരിക്കുകയാണ്....
എപ്പോൾ വരൂന്നറിയില്ല....
അവള് തൃശൂര് വന്നിട്ടുണ്ടാവോ....?"
അമ്മയുടെ വാക്കുകൾ ഒരു നിലയ്ക്കാത്ത പ്രവാഹം പോലെ തുടർന്നു....
" ഹേമ നേരത്തേ വരുമമ്മേ....
ഞങ്ങൾ മുൻപേ പറഞ്ഞുറപ്പിച്ചതാണ്....
ആദ്യം പാറമേക്കാവിൽ....
പിന്നേ, വടക്കുംനാഥനിൽ....
കഴിയുമെങ്കിൽ മിഥിലേന്ന് ഒരു കാപ്പി....
അവളുടെ ചില്ലറ മേക്കപ്പ് കാര്യങ്ങൾ...
അത്, റൗണ്ടിൽ തന്നേയുള്ള ബ്യൂട്ടിപാർലറിൽ ചെയ്യും...
അവിടുത്തേ ചേച്ചിയേ ഞങ്ങൾക്കു നല്ല പരിചയമാണ്....
ഇത് ഹേമേടെ കൂടി മോഹമാണ്....
ഇനിയെന്നാണ് ഇതുപോലൊരു ക്ഷേത്രദർശനം....
ഒല്ലൂരിലുള്ള ഞാനും, തൃശൂരിലുള്ള അവളും തമ്മിൽ ഇത്തിരി ദൂരമേ ഉണ്ടായിരുന്നുള്ളൂ....
അഭിലാഷിനൊപ്പം, പാലക്കാട് സെറ്റിൽ ചെയ്യുമ്പോൾ ഞങ്ങൾ തമ്മിലുള്ള ദൂരം ഏറുകയല്ലേ....
കൂടിക്കാഴ്ച്ചകളും ഇല്ലാതാകും...
ഞാൻ ഉച്ചയാകുമ്പേഴേക്കും തിരിച്ചെത്തും...
അമ്പലത്തിലാവുമ്പോൾ ഫോൺ സൈലന്റ് ആവും ട്ടാ...
വിളിച്ചാ കിട്ടീല്ലെങ്കിൽ പേടിക്കണ്ടാ"
ജിത കവലയിലേക്കു തിരക്കിട്ടു നടന്നു....
ഒല്ലൂരങ്ങാടിയിൽ തിരക്ക് ആരംഭിക്കുന്നതേയുള്ളൂ....
എതിരേ ആദ്യം വന്ന ഓട്ടോക്കു കൈകാട്ടി....
ഭാഗ്യം.... കോർപ്പറേഷൻ പെർമിറ്റ് വണ്ടിയല്ല...
പുതുക്കാടോ മറ്റോ ഓടുന്ന വണ്ടിയാണെന്നു തോന്നുന്നു...
ഓട്ടോയുടെ മുൻപാർശ്വത്തിലെ മഞ്ഞവൃത്തത്തിൽ PKD എന്നു രേഖപ്പെടുത്തിയിട്ടുണ്ട്...
ഓട്ടോയിൽ ചാടിക്കയറി, റെയിൽവേ സ്‌റ്റേഷൻ എന്നു പറഞ്ഞു....
ഓട്ടോ, റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി...
അവൾ വാച്ചിൽ നോക്കി....
ഏഴുമണി കഴിഞ്ഞിരിക്കുന്നു....
ഗുരുവായൂർ - എറണാകുളം പാസഞ്ചർ രാവിലെ ഏഴരക്കാണ് എത്തുക....
നേരം എത്ര വൈകിയാലും, ഒരിക്കലും നേരത്തേ വരില്ല....
ഇനിയും സമയമുണ്ട്....
റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് യാർഡിൽ ഓട്ടോ നിരങ്ങിനിന്നു....
പൈസ കൊടുത്ത്, നേരെ ടിക്കറ്റ് കൗണ്ടറിലേക്കോടി....
മൂന്നോ നാലോ പേർ വരിയിലുണ്ട്....
ജിത അവർക്കു പുറകിലായ് നിലയുറപ്പിച്ചു....
"ഒരു ഇടപ്പള്ളി....."
ടിക്കറ്റെടുത്ത് ഫ്ലാറ്റ്ഫോമിലേക്ക് ചെന്നു....
നീളൻ കരിങ്കൽ ബഞ്ചുകളിലും, പരുക്കൻ കോൺക്രീറ്റ് ഇരിപ്പിടങ്ങളിലും പതിവുയാത്രികർ ഇരുപ്പുറപ്പിച്ചിരുന്നു...
മൊബൈൽ ഫോണിന്റെ ചതുരവെളിച്ചങ്ങളിലേക്കു കണ്ണുംനട്ടിരുന്നു സമയം പോക്കുന്നവർ...
ട്രെയിൻ വരാൻ ഇനിയും പത്തുമിനിറ്റോളമുണ്ട്...
കൊച്ചു ഷോൾഡർ ബാഗിൽ നിന്നും ഫോണെടുത്ത്, വൈബ്രേറ്റ് മോഡ് സെറ്റ് ചെയ്തു...
വാട്സ് ആപ്പ് മെസേഞ്ചർ ഓപ്പൺ ചെയ്ത്, വിനോദിന്റെ വോയ്സ് മെസേജ് ഒരാവർത്തികൂടി കാതോർത്തു ശ്രവിച്ചു...
"ജിതാ...
എട്ടേമുക്കാലിന് പാസഞ്ചർ ഇടപ്പിള്ളിയിലെത്തുമ്പോൾ ഞാനവിടെയുണ്ടാകും.... തീർച്ച...
വന്നിട്ടു തീരുമാനിക്കാം എന്താണ് ചെയ്യേണ്ടതെന്ന്....
നീ വായോ....
ഞാനവിടെയുണ്ടാകും...."
കൃത്യസമയത്തിനും പതിനഞ്ച് മിനിറ്റോളം വൈകിയാണ് ഗുരുവായൂർ പാസഞ്ചർ എത്തിച്ചേർന്നത്.
'ലേഡീസ് ഓൺലി'യിലേക്ക് ഓടിക്കയറി...
തിരക്കു കുറവാണ്....
ജാലകങ്ങൾക്കരികിലായി ഒഴിഞ്ഞൊരിടം കണ്ടെത്തി ഇരുപ്പുറപ്പിച്ചു....
ട്രെയിൻ, പതിയേ ചലിക്കാൻ തുടങ്ങി...
നീണ്ടൊരു ചൂളം വിളി അന്തരീക്ഷത്തിൽ മുഴങ്ങിയൊടുങ്ങി....
വിനോദ് ഇപ്പോൾ എടപ്പിള്ളി സ്‌റ്റേഷനിൽ എത്തിയിട്ടുണ്ടാകും....
പുന്നക്കൽ ഭഗവതി ക്ഷേത്രപരിസരത്തേ വീട്ടിൽനിന്നും, അവന് റെയിൽവേ സ്റ്റേഷനിലേക്ക് ബൈക്കിലെത്താൻ പത്തുമിനുറ്റു തികച്ചു വേണ്ടാ....
വന്നിട്ടുണ്ടാകും തീർച്ച....
ഫ്ലാറ്റ്ഫോം അവസാനിക്കുന്നിടത്തേ, പതിവു കൽബഞ്ചിൽ കാത്തിരിപ്പുണ്ടാവും...
അക്ഷമനായി....
വിനോദിനെ എന്നാണ് പരിചയപ്പെട്ടത്....?
ഒരു വർഷത്തിലധികമായിക്കാണും....
മുഖപുസ്തകത്തിലെ ഏറ്റവുമടുത്ത ചങ്ങാതി...
നല്ല എഴുത്തുകാരൻ...
പ്രായത്തിൽ കവിഞ്ഞ പക്വത....
ഓരോ വിഷയത്തിലുമുള്ള അഗാധമായ പൊതുബോധം....
ഒരു ഫ്രണ്ട് റിക്വസ്റ്റ് ആയി ജീവിതത്തിലേക്ക് കടന്നുവന്ന്, ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയാവുക....
ജീവിതം എത്രയോ ആകസ്മികതകളാൽ പരസ്പരം കോർത്തുവച്ചിരിക്കുന്നു...
ഓരോ പരിചയങ്ങളും, സൗഹൃദവും, പ്രണയവും നിനയാതെ വന്നുചേരുന്നതാണ്....
വിനോദിന്റെ അച്ഛൻ ബിസിനസുകാരനാണ്...
അച്ഛന്റെ പാതകൾ പിന്തുടർന്ന് അവനും....
വീട്ടിൽ, അമ്മയും അനുജത്തിയും കൂടെയുണ്ട്...
കർക്കശക്കാരനായ അച്ഛനേയൊഴിച്ച് ബാക്കി എല്ലാവരോടും വിനോദിന് തികഞ്ഞ സൗഹൃദഭാവമാണ്.....
തീവണ്ടി പുതുക്കാട് സ്‌റ്റേഷനിൽ നിന്നു....
അമൃതയിലേക്കുള്ളവരായിരിക്കും കൂടുതൽ...
ജോലിക്കാർ....
ഇൻഫോപാർക്ക് ജീവനക്കാർ....
ഏറെ പേർ കയറാനുണ്ട്....
തൊട്ടടുത്ത് വന്നിരുന്നത് ഒരു ചേച്ചിയാണ്...
അവരുടെ കാതുകളിൽ ഇയർഫോൺ തിരുകിവച്ചിട്ടുണ്ട്...
ആരോടോ മധുരമായി കൊഞ്ചുകയാണ്....
അവരുടെ വിടർമിഴികളിൽ നക്ഷത്രത്തിളക്കം.
ഇത്, റെയിൽവേ സ്‌റ്റേഷനിൽ വന്നതിനുശേഷമുള്ള കാൾ ആണ്... തീർച്ച....
എന്തോ അങ്ങനേ വിശ്വസിക്കാനാണ് തോന്നിയത്...
ഇവർക്കിറങ്ങേണ്ട സ്റ്റേഷൻ വരേ ഈ മധുരഭാഷണം തുടരും....
അതുകഴിഞ്ഞാൽ, കാൾലിസ്റ്റിൽ നിന്നും ഈ നമ്പർ അപ്രത്യക്ഷമാകും..
കാത്തിരുന്നു കാണുകതന്നേ....
കുറുമാലിപ്പുഴ കുറുകെക്കടക്കുമ്പോൾ ട്രെയിൻ ആകെയൊന്നുലഞ്ഞ പോലെ തോന്നിച്ചു...
സ്വച്ഛമായൊഴൊകുന്ന പുഴയിൽ അലോസരങ്ങളുടെ ഓളങ്ങളുണ്ടാക്കി ട്രെയിൻ കടന്നുപോയി...
തൊട്ടരികേ ദേശീയപാത കാണാം...
നിരനിരയായിപ്പോകുന്ന ആനവണ്ടികൾ....
ചരക്കു ലോറികൾ....
ക്ഷേത്രദർശനം എന്ന പെരുങ്കള്ളം എപ്പോഴാണ് പൊളിയുക...?
ഉച്ചവരേ അത് മുന്നോട്ടുപോകും....
അച്ഛൻ ഹേമയേ വിളിക്കും....
ഹേമയുടെ നമ്പർ വീട്ടിലറിയില്ല....
അന്വേഷിച്ചു കണ്ടെത്തേണ്ടി വരും....
ഡിഗ്രിക്കാലത്തേ ഏറ്റവും നല്ല ചങ്ങാതിയായിരുന്നു ഹേമ....
അവളുടെ നമ്പർ വീട്ടുകാർക്കു കിട്ടാതിരിക്കട്ടേ....
ജിത കാമുകനോടൊപ്പം ഒളിച്ചോടിയെന്ന വാർത്ത സായന്തനത്തോടെയേ പുറംലോകമറിയൂ....
അച്ഛൻ.... അമ്മ.... മുത്തശ്ശി....
വേണ്ട....
ഒന്നും ഓർക്കാതിരിക്കാം....
വിനോദിനോടൊപ്പമുള്ള സുഖദവേളകളേയോർക്കാം....
മറ്റു കാമുകിമാരേപ്പോലെ സ്വർണ്ണവുമെടുത്തല്ല ഈ ഇറങ്ങിപ്പോക്ക്....
ശാപങ്ങളുടെ ആകെത്തുകയിൽ നിന്നും എന്തെങ്കിലും ഇളവ് അക്കാരണത്താൽ ലഭിക്കുമായിരിക്കും....
നെല്ലായി സ്റ്റേഷൻ പിന്നിട്ടു....
ഇരുവശത്തും പാടശേഖരങ്ങൾ....
പാതിമാത്രം അവശേഷിച്ച ഇഷ്ടികച്ചൂളകൾ....
പാളങ്ങളോടു ചേർന്നു നിരനിന്ന കാറ്റാടിമരങ്ങൾ....
വലിയൊരു വയലേല കടന്നുവന്നു....
അനന്തമായ വിസ്തൃതിയിൽ....
അതിനു നടുക്കായി ഒരു ഒറ്റമരം നിൽക്കുന്നു...
ഒരു മുത്തശ്ശിമാവ്....
ഏകാന്തതക്കു ബലി നൽകപ്പെട്ട വൃക്ഷച്ചോട്ടിൽ കുടവട്ടം തണൽ നിറയുന്നു....
കേരളാ ഫീഡ്സ് കാലിത്തീറ്റാ കമ്പനിയുടെ റോ മെറ്റീരിയൽ ഗോഡൗൺ കാണാം....
അട്ടിയിട്ട തവിടിന്റെയും ചോളത്തിന്റെയും ചണച്ചാക്കുകളുടെ കൂമ്പാരം.....
എല്ലാം, പിന്നോട്ടു പോവുകയാണ്....
ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും യാത്രക്കാർ ഏറെ കയറാനുണ്ടായിരുന്നു....
ചാലക്കുടിയിലെ ചരക്കിറക്കുന്ന യാർഡിൽ തടിലോറികൾ നിരന്നു കിടക്കുന്നു....
അന്തരീക്ഷത്തിൽ നനഞ്ഞ തവിടിന്റെ ചീഞ്ഞ ഗന്ധം.....
മൊബൈൽ ഫോണെടുത്ത് വിനോദിനെ വിളിച്ചു നോക്കി....
കിട്ടുന്നില്ല....
ട്രെയിനിലായതിനാലാകാം....
ബീപ്.... ബീപ്...ശബ്ദത്തിൽ കാൾ കണക്റ്റാകാതെ പോകുന്നു...
തെല്ലുനേരം കഴിഞ്ഞു വിളിക്കാം....
തൊട്ടുടുത്ത ചേച്ചിയുടെ ഫോൺ കിന്നാരം അതിന്റെ ശൈലാഗ്രങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നു....
കണ്ണടച്ചു പാൽ നുകരുന്നൊരു കുറുഞ്ഞിപ്പൂച്ച...
എന്തായാലുമെന്ത്...?
നോട്ടം വീണ്ടും ജനലഴികൾക്കപ്പുറത്തേക്ക് നീണ്ടു....
ആലുവാപ്പുഴ എത്ര സുന്ദരിയാണ്....
അനന്തമായി നീണ്ടുപരന്ന ജലവിതാനത്തിലേക്കു ഒന്നു കുതിക്കാൻ മനസ്സു വെമ്പുന്നു....
പുഴ എത്രപേരെ അതിന്റെ ആഴങ്ങളിലേക്കു മാടിവിളിച്ചിട്ടുണ്ടാകും....
എത്രപേർ ആ വിളി പിൻപറ്റി ഇറങ്ങിച്ചെന്നിട്ടുണ്ടാകും....
കോരിയേറ്റുന്നു.....
ആലുവായിൽ വിനോദിനോടൊപ്പം പലതവണ വന്നിട്ടുണ്ട്....
വീട്ടിൽ നിന്നും പെരുംനുണകൾ പറഞ്ഞ് പുറത്തിറങ്ങിയിട്ട്....
ഇവിടുത്തേ തിയേറ്ററുകളിൽ കണ്ട സിനിമകൾ...
തിയേറ്ററിലെ ഇരുട്ട്....
വിനോദിന്റെ അരുതായ്മകൾ....
എതിർപ്പുകളേ തീർത്തും അവഗണിച്ച അവന്റെ വിരലുകളുടെ തേടലുകൾ...
തലവേദനിച്ചെന്നോണം ഒരാൾ അടുത്ത സീറ്റിൽ കൈത്തണ്ടയിൽ മുഖം ചേർത്തു കിടക്കുന്നു...
മിഴികൾ തങ്ങളുടെ നേർക്കാണെന്ന ബോധ്യം വന്നപ്പോൾ ചൊവ്വേയിരിക്കാൻ അവനേ ശാസിച്ചത്....
തിയേറ്ററിനു പുറത്തേ റെസ്റ്റോറന്റിലെ ബിരിയാണിയുടെ രുചി....
വിട പറഞ്ഞ് ഒറ്റക്ക് ഒല്ലൂർക്കു മടങ്ങുമ്പോൾ അനുഭവപ്പെട്ട പനിച്ചൂട്...
വിയർപ്പും മദനസലിലവും ചേർന്നുകുഴഞ്ഞ അടിവസ്ത്രങ്ങളുടെ അസ്വസ്ഥത....
ഇടപ്പിള്ളി റെയിൽവേ സ്‌റ്റേഷൻ.....
ഇത്രയധികം യാത്രക്കാരെ വിഴുങ്ങിയാണോ ഈ ഉരുക്കു പെരുമ്പാമ്പ് വന്നിരുന്നത്...
തൊട്ടുടുത്ത ചേച്ചിയുടെ ശൃംഗാരഭാഷണങ്ങൾക്കു വിരാമമായി....
പതിയേ എഴുന്നേറ്റ് അവരും തിരക്കിലേക്കു മറഞ്ഞു...
ഫ്ലാറ്റുഫോമിലൂടെ യാത്രക്കാരുടെ ഒരൊഴുക്കുണ്ടായി....
അമൃതയിലേക്കാണ്....
അവരേ പിന്നിലാക്കിക്കൊണ്ട്, തീവണ്ടി ഇഴഞ്ഞകന്നു...
പരുക്കൻ ഫ്ലാറ്റ്ഫോമിൽ നിന്നുമിറങ്ങി ഇരുപുറം അവധാനതയോടെ വീക്ഷിച്ച് യാത്രികർ മറുകര തേടുന്നു...
ടെയിൻ കടന്നുപോയിട്ടും ആ മടുപ്പിക്കുന്ന ഗന്ധം വായുവിൽ തങ്ങി നിന്നു....
അവസാന കൽബഞ്ചിനരികിലേക്ക് ഓടിയെത്തുകയായിരുന്നു....
ഇല്ല....വിനോദ് എത്തിയിട്ടില്ല...
പരിഭ്രമം മനസ്സിനേ കീഴടക്കാൻ തുടങ്ങി....
സെൽഫോണിൽ അനേകം തവണ വിളിച്ചു നോക്കി....
ഇപ്പോൾ റേഞ്ചുണ്ട്....
"നിങ്ങൾ ഡയൽ ചെയ്ത നമ്പർ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്" എന്ന പെൺശബ്ദം സ്ഫുടമായി കേൾക്കാം.....
കാത്തിരിപ്പു തുടർന്നു....
ഡയൽ ചെയ്യലുകളും....
ഒരേ ഫലമായിരുന്നു....
ഇപ്പോൾ തീവണ്ടിയുടെ മുഷിഞ്ഞ ഗന്ധത്തേ കീഴടക്കി തൊട്ടപ്പുറത്തേ ഹോട്ടലിലേ മസാലദോശയുടെ മൊരിയുന്ന ഗന്ധം നാസാദ്വാരങ്ങളിലേക്കെത്തി....
എത്ര രുചിയൂറുന്ന ഗന്ധം....
ഒരു കാപ്പി കുടിക്കാൻ തോന്നുന്നു....
വിനോദുമൊത്ത് ആശുപത്രിയുടെ ഉള്ളിൽ എത്രനേരം ഇരുന്നിട്ടുണ്ട്....
ആരാലും ശ്രദ്ധിക്കപ്പെടാതെ....
കുറുകിക്കുറുകി....
രോഗികളുടെയും ഉറ്റവരുടെയും വിഹല്വതകളേ അറിയാതെ,
ആംബുലൻസുകളുടേ മൃത്യു സീൽക്കാരം ശ്രദ്ധിക്കാതെ കഴിച്ചുകൂട്ടിയ മണിക്കൂറുകൾ....
നേരം കുറേക്കൂടി മുന്നോട്ടു സഞ്ചരിച്ചു....
ഇപ്പോൾ റെയിൽവേ ജോലിക്കാരിൽ ചിലർ തന്നേ ശ്രദ്ധിക്കാൻ തുടങ്ങിയെന്ന് അവൾക്കു ബോധ്യമായി....
'മെമു' കടന്നുപോയി....
ഇനി തൽക്കാലം ഇവിടെ നിർത്തുന്നൊരു തീവണ്ടിയില്ല....
വിനോദിനെ വീണ്ടും വിളിച്ചു....
സ്വിച്ച്ഡ് ഓഫ് പല്ലവി തുടർന്നു....
വാട്സ് ആപ്പിൽ മെസേജ് കൊടുത്താലോ...
വാട്സ്ആപ്പിൽ അവന്റെ മുഖച്ചിത്രവും ലാസ്റ്റ് സീനും അപ്രത്യക്ഷമായിരിക്കുന്നു....
ഫേസ്ബുക്ക് ഓപ്പൺ ചെയ്തു....
ഇല്ല....
വിനോദ് പരമേശ്വരൻ എന്ന പ്രൊഫൈൽ അപ്രത്യക്ഷമായിരിക്കുന്നു....
എല്ലാ ബന്ധങ്ങളിൽ നിന്നും അവൻ ഒഴിവായിരിക്കുന്നു....
അല്ല....
ഒഴിവാക്കിയിരിക്കുന്നു....
മനസ്സിലിപ്പോൾ കാണുന്ന വിനോദിന്റെ മുഖത്ത് പ്രണയവും കാമവുമല്ലാ തെളിയുന്നത്...
അച്ഛനോടുള്ള അമിത വിധേയത്വത്തിൽ പഞ്ചപുച്ഛമടക്കി നിൽകുന്ന ഭീരുത്വമാണ്....
എന്തു ചെയ്യണം....
രണ്ടു വഴികൾ മുന്നിൽ തെളിയുന്നു....
പ്രണയിനികളുടെ പതിവു പാത....
മരണത്തിന്റെ ഇരുളടഞ്ഞ വീഥി....
മറ്റൊന്നു തിരിച്ചുപോക്കിന്റെ സരണി....
ആലോചനകളിൽ മുഴുകിയിരിക്കേ വാട്സ്ആപ്പ് സന്ദേശ ശബ്ദം ചിണുങ്ങി നിന്നു....
അഭിലാഷ് ആണ്....
പ്രതിശ്രുത വരൻ....
അവനോടുള്ള ചാറ്റുകൾ നിരനിരന്നു കിടപ്പുണ്ട്...
ഒരിക്കലും അവനേ നിരാശപ്പെടുത്തിയിട്ടില്ല....
സന്ദേശം വായിച്ചു....
"എവിടെയാണ്....?
തിരക്കിലാണോ....?
ഞാൻ വിളിച്ചോട്ടേ....''
അവൾ മറുപടിയെഴുതി....
"അഭീ.... ഞാൻ കൂട്ടുകാരിയുടെ കൂടെ ബ്യൂട്ടിപാർലറിലാണ്....
എത്തീട്ടു വിളിക്കാം....
മിസ്... യു...."
സന്ദേശം പോസ്റ്റു ചെയ്തശേഷം, അവൾ അതിവേഗം തിരികേ നടന്നു....
സ്വന്തം ജീവിതത്തിലെ ഇനിയുള്ള ശരിവഴികൾ തേടി...
അതിദ്രുതം.....
ഫോൺ വിറച്ചുതുള്ളി....
അമ്മയാണ്....
ജിത ഫോണെടുത്തു ഒരു നിമിഷമാലോചിച്ചു....
തിരികെയെത്താൻ വൈകിയതിനു കാരണമായ ഒരു നുണയേ കണ്ടെത്താൻ.....
നേരമപ്പോൾ പതിനൊന്നര കഴിഞ്ഞിരുന്നു....
രണ്ടുമണിക്കു മുൻപേ വീടെത്താൻ അവൾ ശ്രമമാരംഭിച്ചു.....
യാത്ര തുടർന്നു....
സ്വന്തം ശരികളിലേക്കുള്ള ശുഭയാത്ര.....
🌹🌹💐💐💐
പകരമില്ലാത്ത ഒരാൾ....
ബിജു കോയിക്കൽ

എന്റെ
വിഷാദപുസ്തകത്തിൽ
നിന്നും
ഒരേട് കൂടി
നിനക്കായ്
ചീന്തുന്നു.
എന്റെ
ചോദ്യങ്ങൾക്കുള്ള
ഉത്തരങ്ങളായി
നിന്റെ മൗനങ്ങളെങ്കിലും
കിട്ടിയാൽ പുണ്യം.
അത്രമേൽ
തീവ്രമാണ്
നമ്മുടെ
വസന്തങ്ങൾ.
ചിതറിയ
ഓർമ്മകളിൽ
ഉണങ്ങാത്ത
മുറിവുകൾ മാത്രം.
മായാത്ത
നോവുകളുടെ
കണ്ണീരരങ്ങുകളിൽ
ഞാനെന്ന നടൻ
എന്നും തിരസ്കൃതൻ.
തമ്മിലാർ ജയിച്ചാലുമീമത്സരം,
തുടരുന്നു
എന്നത് മാത്രം
പരമാർത്ഥം.....

🌹🌹💐💐💐
കത്തുന്ന ഒരാൾ
മുനീർ അഗ്രഗാമി

കത്തിക്കൊണ്ടിരിക്കുന്ന ഒരാൾ
ഒട്ടും പുകയാതെ
തെരുവിലൂടെ പോകുന്നു
യേശുവിന്റേയോ
ബുദ്ധന്റെയോ
കൃഷ്ണന്റേയോ
 മുഖച്ഛായ
 അയാളിൽ മൂന്നു പേർ കാണുന്നു
ഒരു കുട്ടി
അയാളുടെ പ്രകാശം മാത്രം
കാണുന്നു
എന്തിനാണ് അയാൾ കത്തുന്നതെന്ന്
മനസ്സിലാക്കാൻ
ഒരു ജലപീരങ്കി
ഒരു വിലങ്ങ്
ഒരു തോക്ക്
അവനു മുന്നിൽ പ്രത്യക്ഷപ്പെടുന്നു
അയാൾ കെട്ടുപോകില്ലെന്ന്
കുട്ടി ഉറപ്പിക്കുന്നു
കറണ്ടും ഇൻറർന്നെറ്റും
പെട്ടെന്ന് റദ്ദായി
ഉടനെ
അയാളിൽ നിന്നും കുട്ടി
ഇത്തിരി തീ കൊളുത്തി
ഒട്ടും പുകയാതെ.
🌹🌹💐💐💐
അഗ്നിസാക്ഷിയും ഞാനും.
രമ ദിലീപ്

എന്റെ മനസിന്റെ ഏകാന്തതയിലേക്ക് ഞാനെന്നും ചേർത്തു വച്ച ഒരു പാട്ടുണ്ട്. ആ പാട്ടിന് എന്റെ ആദ്യ വായനയുടെ സുഖമുണ്ട്. വീണ്ടും വീണ്ടും വായിച്ചുറപ്പിച്ച ഒരു പുസ്തകത്തിന്റെ മണമുണ്ട്. അതിലെ കഥയ്ക്ക് എന്നെന്നും എന്റെ മനസിനെ വിങ്ങിപ്പൊട്ടിക്കാനും എന്റെ കണ്ണുകളെ നിറഞ്ഞൊഴുകിക്കാനും പോന്ന ഭാവതീവ്രതയുടെ പെരുമഴക്കാലമുണ്ട്.  എനിക്കെന്തിഷ്ടമാണെന്നോ തേതിക്കുട്ടിയെ .അവളുടെ തങ്കത്തിനെ. പിന്നെയാ ഉണ്ണിയേട്ടനേയും .
             ഒരു പ്രീഡിഗ്രിക്കാലത്താണ് ആദ്യമായി ഞാനൊരു പ്രശസ്ത കൃതി വായിച്ചത്. പറവൂർ പബ്ലിക് ലൈബ്രറിയിൽ നിന്ന് സുധിയേട്ടനെ കൊണ്ട് എടുപ്പിച്ച "അഗ്നിസാക്ഷി." അതുവരെ ഉണ്ടായിരുന്ന ലൊട്ടു ലൊടുക്ക് ബാലരമ, പൂമ്പാറ്റ നിലവാരത്തിൽ നിന്ന് വളർന്നത് അന്നാണ്. ആ പുസ്തകം ഞാനെത്ര വട്ടം വായിച്ചു എന്നെനിക്കറിയില്ല .ഒരു പക്ഷേ ഞാനെന്ന വികാര ജീവി ജനിക്കുന്നതും ആ ജീവിയിൽ മാനസിക തന്റേടം ആദ്യം ഉണ്ടാകുന്നതും അഗ്ന സാക്ഷിയുടെ സ്വാധീനം തന്നെയാവാം.
             പ്രായം കൊണ്ട് ഒരു തങ്കമാകാൻ ആ കാലത്ത് ഞാനേറെ ശ്രമിച്ചുവെങ്കിലും ഉളളിൽ വളർന്നത് തേതിക്കുട്ടിയായിരുന്നു. അതാവാം ഇന്നും എന്റെ ഏകാന്തതകൾക്ക്
" വാർത്തിങ്കളുദിക്കാത്ത വാസന്ത രാവിന്റെ " മണം.
            തേതിക്കുട്ടിയുടെ ദു:ഖങ്ങളിലേക്കും അവളുടെ ഒറ്റപ്പെടലിലേക്കും ഞാനൊരിക്കലും ഇറങ്ങിയിട്ടില്ല എന്ന കള്ളം പറയാൻ എനിക്കാവില്ല. ഒരു ഭാര്യയ്ക്കും ആവുമെന്ന് തോന്നുന്നുമില്ല .സാഹചര്യങ്ങളിൽ മാത്രമാകും വ്യത്യാസം .
 തേതിക്ക് ദേവി ബഹനാകാനും സുമിത്രാനന്ദയാകാനും വിധി കരുതി വച്ച ആ ജീവിതത്തിന് ഞാനെഴുതിയ ഒരു അടിക്കുറിപ്പുണ്ട്.
 ഒന്നുമില്ലായ്മയുടെ ദിവസങ്ങളിലേക്ക് ആരുമില്ലായ്മയുടെ കൈ പിടിച്ച് ഒരു ജീവിതം .അതാണ് ഞാൻ എന്ന സ്വത്വത്തിൽ നിന്ന് പുറത്തു കടക്കാനും സമൂഹ നന്മ ലക്ഷ്യമാക്കാനും അവളെ പ്രേരിപ്പിച്ചത്.
 കണ്ണിൽ വിരിഞ്ഞ സ്വപ്നങ്ങളുമായി ഒരു വേളിപ്പെണ്ണായ തേതിക്കുട്ടിയെ എനിക്കു കാണാം. അവളുടെ കൗമാര സ്വപ്നങ്ങൾക്കു മേൽ ഉണ്ണിയുടെ മാനമ്പള്ളി മനയും അവിടെയുള്ളവരും ഉണ്ണിയുടെ ചിട്ടവട്ടങ്ങളും പടർത്തുന്ന  വിരസതയിൽ വായിക്കാനൊരു പുസ്തകം തേടുന്ന ആ മനസ് എനിക്ക് നല്ല പരിചയമാണ്‌.
          തങ്കത്തെ പോലൊരു കൂട്ട് അതൊരു അനിയത്തിയായാലും ഇന്നും ഞാൻ തേടുന്നതാണ്.  ധർമങ്ങളുടെ കെട്ടുപാടുകളിൽ സ്വന്തം വേളിയെ  ജീവിതത്തിലൊന്ന് അകറ്റി നിർത്തുന്ന ഉണ്ണി തേതിക്കു സമ്മാനിക്കുന്ന ഏകാന്തതയിൽ നിന്ന് കൈതപ്രം പാടിയ വരികളാണത്. ദൂരെയ്ക്ക് മറയുന്ന തങ്കത്തിന്റെ കൂട്ട് ,ആ ദുഃഖത്തിന് ശോഭനയുടെ തേതിക്കുട്ടി ചിത്രയുടെ പാകത വന്ന ശബ്ദത്തിൽ തന്റെ വിവാഹ ജീവിതം ഒന്ന് വരച്ചിടുമ്പോൾ നെഞ്ചൊന്ന് വിങ്ങും. സത്യം, ഈ ഗാനം എന്റെ കണ്ണുകളെ പതിവുപോലെ ഇന്നും ഈറനണിയിക്കുന്നു.
'' വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം
പൂമണം മായുമീ ഏകാന്ത ശയ്യയില്‍
എന്തിനീ അനംഗ മന്ത്രം
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
ഇനി എനിക്കാരാണോ നീയല്ലാ...തിനിയെനിക്കാരാണോ,,,,
       എന്ന് ചോദിക്കുന്ന തേതിക്കുട്ടിയെ ശോഭന എത്ര മനോഹരമായാണ് ഭാവതലത്തിൽ എത്തിച്ചിരിക്കുന്നത്. അഷ്ടമംഗല്യവും അനംഗ മന്ത്രവും അകലുന്ന ശയ്യാഗൃഹം എത്ര മാത്രം ഏകാന്തമാണ്.
 താംബൂലമൊരുക്കി ,കണി താമ്പാളം നിറച്ച് കള കാഞ്ചി ഉണരാതെ വാതിലിൽ ദേവനെ കാത്തു നിന്ന തേതി.മാറോടു ചേർത്ത പരിഭവ പൂമുത്ത് മനസിൽ തന്നെ മയങ്ങി വീഴുന്ന അവളുടെ സങ്കടത്തിന്റെ ആഴത്തിലേക്ക് എത്ര വട്ടം ഞാനിറങ്ങിയിട്ടുണ്ട്. പരിഭവിക്കാനും വേണം ഒരു യോഗമെന്ന് ഓർമ്മിപ്പിക്കും പോലെ ആ പരിഭവ പൂമുത്ത് മനസിൽ കിടക്കുന്നു. എന്തു ഭംഗിയാണാ പരിഭവത്തിന്. അതൊന്ന് കാണാൻ ഉണ്ണിക്ക് കണ്ണില്ലാണ്ടായി പ്പോയല്ലോ എന്ന വലിയ ദു:ഖത്തെ കവി പറഞ്ഞു വയ്ക്കുന്നതോ
 " ഇനിയെത്ര ഋതുക്കളെ കൈ കൂപ്പണം
 ജന്മം ഇനിയെത്ര ദൂരം പോകേണം. ''
തേതിയുടെ ആ ചോദ്യത്തിൽ ഒന്നു പിടച്ചില്ലേ മനസ് ,വിറച്ചില്ലേ ശരീരം ,,?
മൗനം കൊണ്ട് അടച്ചു വച്ച മോഹം ,പുളകത്തിൽ പൊതിഞ്ഞുവച്ച മോഹം ,പറയുവാനാശിച്ച സ്നോപഞ്ചാക്ഷരി അവളുടെ ഇടനെഞ്ചിൽ തേങ്ങി നിൽക്കുന്നത് മാനമ്പള്ളി മനയുടെ അകത്തളങ്ങളിൽ കൈതപ്രം എഴുതി നിറയ്ക്കുമ്പോൾ മനസിന്റെ ചിത്രം വരച്ച് ശ്യാമ പ്രസാദ് കൂട്ടാകുന്നുണ്ട്. എന്തു ഭംഗിയാണ് ഓരോ രംഗവും .മനസിൽ തൊട്ട് ചിത്രീകരിക്കാൻ, പെൺ മനമറിയാൻ  ശ്യാമപ്രസാദിന്  എങ്ങനെ ഇങ്ങെനെ കഴിഞ്ഞു എന്ന് ഞാനാലോചിക്കാറുണ്ട്.
"ആതിര ഉറങ്ങി, ആവണിയകന്നു
ഹരിചന്ദനക്കുറി അലിഞ്ഞു
ഇനിയെത്ര ഋതുക്കളെ കൈ കൂപ്പണം
ജന്മം ഇനിയെത്ര ദൂരം പോകേണം"
എന്ന തേതിയുടെ ചോദ്യം വീണ്ടും .അവിടെ അകന്നു പോകുന്നത് ആതിരയും ആവണിയുമാണ്. ആതിരയിൽ പൊതിഞ്ഞ ,ആവണിയിൽ പൊതിഞ്ഞ മംഗല്യ സ്വപ്നങ്ങൾ
"ഇനി മേൽ സുമിത്രാനന്ദയേ ഉള്ളൂ ,തേതിക്കുട്ടിയില്ല "എന്ന അവളുടെ കത്തിനൊപ്പം ഉണ്ണിക്ക് കിട്ടിയ മംഗല്യ സൂത്രത്തിന്
പറയാനുള്ള കഥ  സ്വപ്നങ്ങളിൽ നിന്ന് സന്യാസത്തിലേക്കുള്ള ഒരു യാത്രയുടേതാണ്. ആ യാത്ര അടക്കി പിടിച്ച അവളുടെ വികാരങ്ങളുടേതും.
മടിയിൽ അഗ്നിസാക്ഷിയുണ്ട്.ഒരു പുതു വായനയുടെ ഇതളു തേടി അതങ്ങനെ കാത്തിരിപ്പാണ്. വാർത്തിങ്കൾ ഉദിക്കാത്ത ഒരു വാസന്ത രാത്രിയുടെ ഏകാന്തത എന്നെ ഇനിയും അഗ്നി സാക്ഷിയിലെത്തിക്കും. കൈതപ്രത്തിന്റെ വരികളിൽ മാത്രമല്ല ,കൈതപ്രത്തിന്റെ സംഗീതത്തിലും. .
ഒറ്റയ്ക്കാവുമ്പോഴാണല്ലോ അഷ്ടമംഗല്യം കണ്ണിൽ അസ്തമിക്കുന്നതും സാമഗീതങ്ങൾ ശാന്തിയുടെ പാത തേടുന്നതും.

🌹🌹💐💐💐
മേയുന്ന ഓർമകൾ...
റൂബി നിലമ്പൂർ

അന്നു പെയ്ത  മഴയിൽ
ഇന്നും  നനഞ്ഞുകൊണ്ടിരിക്കയാണ്
പൂമ്പാറ്റചിറകുകളുള്ള
പുള്ളിയുടുപ്പും
അരികുകളൊട്ടിച്ച
പുസ്തകച്ചട്ടകളും...
പാടവരമ്പത്തേക്ക്
കൈപിടിച്ച മഴയും....
മഴക്കൊപ്പം  കുത്തിയൊലിച്ച
ഇടവഴികളും....
കൈനീട്ടുന്നുണ്ട്
ഓർമകളെഴുതിമായ്ച്ച
കുഞ്ഞുവിരലുകൾ.
ഉള്ളംകൈയിൽ
ചുള്ളിക്കായൊളിപ്പിച്ച്
മദ്രസ വഴിയിൽ കാത്തുനിന്ന
പൂച്ചക്കണ്ണുള്ള  ചുരുണ്ടമുടിക്കാരനെ
മാത്രം..
കണ്ടതേയില്ല,
പിന്നെയെങ്ങും....
🙏🌹🌹🌹🙏

Comments